കാഞ്ഞിരപ്പള്ളി: സംരക്ഷണഭിത്തി ഇടിഞ്ഞതിനെ തുടർന്ന് മണ്ണാറക്കയം പാലം വഴി അഞ്ചലിപ്പ, ഞള്ളമറ്റംവയല് എന്നീ ഭാഗങ്ങളിലേക്ക് പോകുന്ന ബസ് ഒഴികെയുള്ള ഭാരവാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ചിറ്റാര്‍ പുഴയോരത്തുകൂടിയുള്ള മണ്ണാറക്കയം-അഞ്ചിലിപ്പ റോഡിലാണ് കിഴക്കേതലയ്ക്കല്പ്പടി ഭാഗത്ത് സംരക്ഷവേലിയോടു ചേര്‍ന്നുള്ള ഭാഗം താഴേക്ക് പതിച്ചിരിക്കുന്നത്.
പതിനഞ്ചടിയോളം താഴ്ചയുണ്ട് ഈ ഭാഗത്ത്. സംരക്ഷണവേലിയുടെ രണ്ട് തൂണുകളുടെ ഭാഗത്തെ മണ്ണാണ് താഴേക്ക് ഇടിഞ്ഞുവീണിരിക്കുന്നത്. മഴപെയ്ത് കിടക്കുന്നതിനാല്‍ ഈ ഭാഗത്ത് വലിയ വാഹനങ്ങള്‍ കടന്നുപോയാല്‍ ഇടിയാന്‍ സാധ്യത കൂടുതലാണ്. ഒന്നരവര്‍ഷം മുന്‍പ് ഇടിഞ്ഞുവീണ ഈ ഭാഗം പുനര്‍നിര്‍മിക്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല.
കാഞ്ഞിരപ്പള്ളി-കുളത്തൂര്‍മൂഴി റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണമുള്ളതിനാല്‍ ഈ വഴിയാണ് വാഹനങ്ങള്‍ കടന്ന് പോകുന്നത്. അഞ്ചിലിപ്പ, ചേനപ്പാടി, വിഴിക്കിത്തോട് ഭാഗത്തേക്കുള്ള യാത്രക്കാര്‍ മണ്ണാറക്കയത്തെത്താന് കൂടുതലും ആശ്രയിക്കുന്നത് ഈ റോഡാണ്. നിലവില്‍ രണ്ട് വഴികളിലും ഗതാഗത നിയന്ത്രണം വന്നതോടെ ഈ ഭാഗത്തേക്കുള്ള യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
റോഡ് കൂടുതല്‍ ഇടിഞ്ഞാല്‍ ഈ ഭാഗത്തേക്കുള്ള ആളുകള്‍ കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിക്കേണ്ടി വരും. അതിനാല്‍ ഈ റോഡിന്റെ ഇടിഞ്ഞ ഭാഗത്തെ സംരക്ഷണ ഭിത്തി കെട്ടിയെടുത്ത് സുരക്ഷയൊരുക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.